Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ സാന്പത്തിക ഇടപാടുകളും വിദേശ യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. കഴിഞ്ഞ ദിവസം പത്മകുമാറിന്റെ പത്തനംതിട്ടയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂമി ഇടപാടുകൾ സംബന്ധിച്ച ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ വിശദമായ പരിശോധന ഇന്നു നടക്കും. ഒപ്പം വിദേശ യാത്രകൾ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തിട്ടുണ്ട്. ഏതൊക്കെ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി, ആരൊക്കെയുമായി കൂടിക്കാഴ്ച നടത്തി, സാന്പത്തി ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ വിഷങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് ഏതെങ്കിലും തരത്തിലുള്ള സാന്പത്തിക ഇടപാടുകൾ ഉണ്ടാ യിരുന്നോ എന്ന കാര്യവും വിശദമായി പരിശോധിക്കും.
2016 മുതലുള്ള പത്മകുമാറിന്റെ ആദായനികുതി വിവരങ്ങൾ അടക്കമുള്ളവയുടെ രേഖകളും കസ്റ്റഡിയിലെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഇത് സൗഹൃദ സന്ദർശനമെന്നാണ് വിശദീകരണം. പത്മകുമാർ പ്രസിഡന്റാകുന്നതിനു മുൻപുതന്നെ പോറ്റിക്ക് ശബരിമലയിൽ സ്വാധീനമുണ്ടായിരുന്നു.
അതേസമയം നടൻ ജയറാമിന്റെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. സാക്ഷിയാക്കിയാകും മൊഴിയെടുക്കുക. ശബരിമലയിലെ സ്വർണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചിരുന്നു. സ്വർണപ്പാളികൾ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സാന്പത്തിക ലാഭമുണ്ടാക്കിയെന്നു കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജയറാമിനെ സാക്ഷിയാക്കുന്നത്.
പത്മകുമാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു പ്രത്യേക അന്വേഷണ സംഘം ഇന്നു കോടതിയിൽ അപേക്ഷ നൽകും. പത്മകുമാറിന്റെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാകും ബോർഡ് അംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുക. 2019 കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കുന്ന കാര്യത്തിലും പത്മകുമാറിനെ ചോദ്യം ചെയ്ത ശേഷമാകും തീരുമാനമെടുക്കുക.
നേരത്തേ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തപ്പോൾ കടകംപള്ളി സുരേന്ദ്രനുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം പുറത്തു വിടാതിരുന്നതും ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്നും സൂചനയുണ്ട്.
ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളിയും ദ്വാരപാലക ശിൽപ്പവും ഉണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ പൂജയ്ക്ക് വച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളി തന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു.
അതേസമയം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ഭൂമി ഇടപാടുകളിലേക്കും പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചു. പത്മകുമാറിന്റെ പന്തളത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
Kerala
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടുത്ത വിക്കറ്റ് ഉടൻ വീഴുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. എ.പത്മകുമാറിന്റെ അറസ്റ്റോടെ സർക്കാരും സിപിഎം നേതൃത്വവും നടത്തിയ ഗൂഢാലോചന തെളിഞ്ഞു.
തെളിവുകൾ നശിപ്പിക്കുന്നതിനു മുൻപ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും അറസ്റ്റ് ചെയ്യാൻ എസ്ഐടി തയാറാവണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും കടകംപള്ളി സുരേന്ദ്രന്റെയും വിശ്വസ്തനായ അനുയായിയാണ് എ.പത്മകുമാർ.
പല പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും കടകംപള്ളിയും മുഖ്യമന്ത്രിയും അതീവ താൽപര്യമെടുത്താണ് പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത്. സ്വർണക്കൊള്ളയിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും കൈകൾ ശുദ്ധമാണെന്ന് പറയുന്നതിൽ ന്യായമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 17ന് കോണ്ഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്യോതി തെളിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറന്പിൽ എംപി, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.
സെക്രട്ടേറിയറ്റ് മാർച്ചിനുശേഷം കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗവും രാഷ്ട്രീയകാര്യസമിതിയും ചേർന്നു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണത്തട്ടിപ്പിൽ പ്രതിയായവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഴിമതിക്കാരോടു സന്ധിയില്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കും.
പാർട്ടികളുടെ പ്രതിനിധികളായി എത്തുന്നവർ അഴിമതി ചെയ്യാൻ പാർട്ടികളെ ഉപയോഗപ്പെടുത്തുന്നു. ഇതെല്ലാം പാഠമാണ്. പാളിച്ചപറ്റിയാൽ സമ്മതിക്കും. സിപിഐയ്ക്ക് അങ്ങനെ ചെയ്യുന്നതിൽ ഒരു മടിയുമില്ലെന്നും ഭാവിയിൽ വളരെ സൂക്ഷിച്ചുമാത്രമേ ദേവസ്വം ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ അംഗങ്ങളെയടക്കം തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബന്ധുവല്ല. കോണ്ഗ്രസും യുഡിഎഫുമാണു അവരുമായും വെൽഫെയർ പാർട്ടിയുമായും രാഷ്ട്രീയ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. ഒരു ഭാഗത്ത് ഇങ്ങനെ ബന്ധം സ്ഥാപിക്കുന്പോൾ മറുഭാഗത്തു ഹിന്ദുവർഗീയ സംഘടനകളുമായും കോണ്ഗ്രസ് ചങ്ങാത്തം സ്ഥാപിക്കുകയാണ്.
കോണ്ഗ്രസ്-ബിജെപി അവിശുദ്ധ രാഷ്ട്രീയത്തിന്റെ പൊള്ളത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉജ്ജ്വല വിജയം നേടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബംഗളൂരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു. ബെള്ളാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് എസ്ഐടി അന്വേഷണം നടത്തിയത്.
മൂന്ന് ദിവസമായി ബംഗളൂരു, ചെന്നൈ, അടക്കം കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള എസ്.പി ശശിധരന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. റോഡ് മാർഗമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലെത്തിച്ചത്.
സ്മാർട്ട് ക്രിയേഷൻസിലടക്കം ചെന്നൈയിൽ മൂന്നിടങ്ങളിൽ പോറ്റിയുമായി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രത്യേക സംഘത്തിലെ ഒരു ടീം ബെള്ളാരിയിലെത്തി സ്വർണവ്യാപാരി ഗോവർദ്ധനനെ ചോദ്യം ചെയ്തു.
ഉണ്ണികൃഷ്ണൻ പോറ്റിയില്ലാതെയായിരുന്നു ബെല്ലാരിയിലെ തെളിവെടുപ്പ്. പോറ്റിയുമായി ഗോവർദ്ധൻ നടത്തിയ പണമിടപാടുകളുടെ രേഖകളും കസ്റ്റഡിയിലെടുത്തു. മറ്റൊരു സംഘം ബംഗളൂരുവിലെ പോറ്റിയുടെ വീട്ടിലും പരിശോധനയക്ക് നേതൃത്വം കൊടുത്തു. വീട്ടിൽനിന്ന് 176 ഗ്രാം സ്വർണാഭരണങ്ങളും നാണയങ്ങളും കസ്റ്റഡിയിലെടുത്തു.